ചെന്നായയും ആട്ടിൻകുട്ടിയും (Chennayayum Attinkuttyum) (The wolf & The Lamb)




                                                           ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല.

                      അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം!
                        കുഞ്ഞാട്  തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി വീണു.
     
                        "ആട്ടിറച്ചി കഴിച്ചിട്ട് നാളേറെയായി," ചെന്നായ നാവു നൊട്ടി നുണഞ്ഞുകൊണ്ട് പറഞ്ഞു.

                         രക്ഷപെടാൻ ഒരു മാർഗത്തിനായി കുഞ്ഞാട് തലപുകഞ്ഞാലോചിച്ചു. അവൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ചെന്നായയോട് സംസാരിക്കാൻ തുടങ്ങി.

                         "എന്നെ തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കാത്തിരിക്കണം."

                         "അതെന്താ?" ചെന്നായ അന്തം വിട്ടു.

                         "ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ലു തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും."  ആട്ടിൻകുട്ടി പറഞ്ഞു .

                         " അതു ശരിയാണല്ലോ! " ചെന്നായയ്‌ക്കു തോന്നി.

                         "പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അറിയില്ലേ? "

                          കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ ചെന്നായയ്‌ക്ക്‌ കൊതി സഹിക്കാനായില്ല.

                          "ഹും ! ദഹിക്കാൻ എത്ര സമയം വേണം? " ചെന്നായ ചോദിച്ചു.

                          "നൃത്തം ചെയ്താൽ വേഗം ദഹിക്കും. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി ഒന്നു കിലുക്കിത്താ . എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ തോന്നൂ ." കുഞ്ഞാട് പറഞ്ഞു. എന്നിട്ടു സ്വന്തം കഴുത്തിലെ മണി അഴിച്ചെടുത്ത് കൊടുത്തു.

                          ചെന്നായയ്‌ക്ക്‌ സന്തോഷമായി. എന്നിട്ട് കുഞ്ഞാട് കൊടുത്ത മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.

                           "ണിം.....ണിം....ണ്ണീo .....ണ്ണീo....."
         
                            കുഞ്ഞാട് മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യാനും തുടങ്ങി.

                             മണിയുടെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. അയാൾ വന്നു നോക്കുമ്പോഴതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു
ചെന്നായ നിന്ന് മണി കിലുക്കുന്നു! അയാൾ കൈയിലുള്ള വടിയെടുത്ത് ചെന്നായയുടെ മുതുകത്ത് .....
                         'പ്ടെ..!
                      "ഹമ്മോ..." ചെന്നായ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം!

ഗുണപാഠം ::  അപകടസമയത്ത് വേണ്ടതുപോലെ ബുദ്ധി ഉപയോഗിച്ചാൽ രക്ഷപെടാം. .


മാന്ത്രികച്ചെണ്ട (Mantrikachenda) (The Magic Chenda)




                                             

                    ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരനുണ്ടായിരുന്നു. അയാളുടെ പേര് ചിണ്ടൻ എന്നായിരുന്നു. അയാൾക്ക്‌ ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ടയായിരുന്നു. ചിണ്ടൻ ചെണ്ട കോട്ടാൻ തുടങ്ങിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും.

                                                എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
                                                ഒരിക്കൽ രാജാവ് ആ നാട്ടിൽ വരാൻ തീരുമാനിച്ചു. രാജാവിനെ സ്വീകരിക്കാൻ ഉഗ്രൻ ചെണ്ടമേളം വേണം - നാട്ടുകാർ തീരുമാനിച്ചു. ആ നാട്ടിൽ രണ്ടു ചെണ്ടക്കാർ കൂടിയുണ്ടായിരുന്നു - കിണ്ടുവും ടുണ്ടുവും. ചെണ്ട കൊട്ടി രാജാവിനെ സ്വീകരിക്കാൻ കിണ്ടുവിന്റേയും  ടുണ്ടുവിന്റേയും കൂടെ ചിണ്ടനും പുറപ്പെട്ടു.

                                                    വഴിയിൽ അവർ വിശ്രമിക്കാനായി ഒരു മരച്ചുവട്ടിൽ ഇരിപ്പായി. ചിണ്ടൻ അങ്ങനെയിരുന്നു ഉറങ്ങിപ്പോയി. അപ്പോൾ കിണ്ടു  ടുണ്ടുവിനോട് പറഞ്ഞു: "ഇതു തന്നെ തക്കം! നമുക്ക് മിണ്ടാതെ സ്ഥലം വിടാം ! ഈ കിളവന്റെ പഴഞ്ചൻ ചെണ്ടമേളം കേട്ടാൽ രാജാവിനു ദേഷ്യം വരും."

                                                  കിണ്ടുവും ടുണ്ടുവും സൂത്രത്തിൽ സ്ഥലം വിടാനൊരുങ്ങി. പക്ഷെ ഇതെല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു - മരത്തിനു മുകളിലെ വനദേവത!

                                                  പാവം ചിണ്ടനെ പറ്റിച്ചു കടക്കാൻ നോക്കുന്ന കിണ്ടുവിനേയും  ടുണ്ടുവിനേയും ഒരു പാഠം പഠിപ്പിക്കാൻ ദേവത തീരുമാനിച്ചു. ദേവത എന്തു ചെയ്തെന്നോ? മന്ത്രം ചൊല്ലി രണ്ടുപേരെയും ഉറക്കി!

                                                  പിന്നെ ദേവത മാന്ത്രികാവടികൊണ്ട് ചിണ്ടന്റെ ചെണ്ടയിൽ ഒന്നു കൊട്ടി. 'ണ്ടിo!'. ആ ശബ്ദം കേട്ട് ചിണ്ടൻ ഉറക്കമുണർന്നു.
                                                 
                                                    എല്ലാം മറന്നുറങ്ങുകയായിരുന്ന കൂട്ടുകാരെ വിളിച്ചുണർത്താൻ ചിണ്ടൻ കുറേ ശ്രമിച്ചു.പക്ഷേ , ദേവത മന്ത്രം ചൊല്ലി മയക്കിയ അവരുണ്ടോ ഉണരുന്നു! നിരാശനായ ചിണ്ടൻ ചെണ്ടയും ചുമലിലേറ്റി ഒറ്റയ്ക്ക് നടപ്പായി.

                                                    രാജാവ് ഗ്രാമത്തിന്റെ കവാടത്തിൽ എത്തിയിരുന്നു. ചെണ്ടക്കാരെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. അപ്പോഴാണ് ചിണ്ടന്റെ വരവ്.

                                                    "ഹും , താൻ മാത്രമേ ഉള്ളോ? " അധികാരി ദേഷ്യപ്പെട്ടു. "കുറേപ്പേർ വന്നു ചെണ്ടമേളം കേമമാക്കണമെന്ന് പറഞ്ഞിരുന്നതല്ലേ? രാജാവിന് ദേഷ്യം വന്നാൽ തന്റെ കാര്യം പോക്കാ!"

                                                      അതു കേട്ട മറ്റൊരാൾ പറഞ്ഞു: "ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. വേഗം കോട്ടു തുടങ്ങു. രാജാവ് എത്തിക്കഴിഞ്ഞു." ചിണ്ടൻ രണ്ടും കല്പിച്ചു കൊട്ട് തുടങ്ങി. മാന്ത്രികവടികൊണ്ടു ദേവത കൊട്ടിയതല്ലേ ! മധുരമായ ശബ്ദമാണ് അതിൽനിന്നു പുറത്തു വന്നത്. അനേകം ചെണ്ടക്കാർ ഒന്നിച്ചു കൊട്ടുന്ന ഗംഭീരമേളം !

                                                   നാട്ടുകാർ അന്തംവിട്ടു നിന്നു. ചിണ്ടൻ എല്ലാം മറന്നു കൊട്ടോടുകൊട്ട്! അത്രയും നല്ല മേളം ആരും കേട്ടിരുന്നില്ല.

രാജാവ് അത്ഭുതത്തോടെ ചിണ്ടനെ അടുത്ത് വിളിച്ചു ധാരാളം സമ്മാനങ്ങൾ കൊടുത്തു!




 ഗുണപാഠം ::  ആരെയും നിസ്സാരരായി കണ്ടു  കളിയാക്കരുത് .