സ്വർണമീനും കാക്കയും (Swarnameenum Kakkayum) (The Gold Fish & The Crow)





                                                          
                           ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ.




"അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്, എന്തു ഭംഗിയാണെനിക്ക്! " , സ്വർണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും.

                                 അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണനിറത്തിൽ  വെട്ടിത്തിളങ്ങുന്നത്  കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു.

                              "ഹയ്യടാ , അതൊരു സ്വർണമീനാണല്ലോ!"  , കാക്കചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

                           
 കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത് ! ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകോണ്ടുള്ളൂ.

                           


                                  ഏതായാലും സ്വർണമീനിന്‌ നന്നായി വേദനിച്ചു. തനിക്ക് സ്വർണനിറം  ഉള്ളതുകൊണ്ടാണ്  കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണമീനിന്‌ മനസിലായി.

                              അതോടെ സ്വർണമീനിന്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.

ഗുണപാഠം ::  നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും .... .

ബീമുവിനെ കുടുക്കി (Beemuvine Kudukki) (Trapped the Beemu)


                                                 



                      കാട്ടരുവിയുടെ തീരത്ത് ബീമു എന്നൊരു കരടികുട്ടനുണ്ടായിരുന്നു. മറ്റുള്ളവരെ പേടിപ്പിക്കുകയായിരുന്നു അവന്റെ വിനോദം.






               ഒരു ദിവസം
ബീമു കാട്ടരുവിയുടെ അരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ചൊങ്കൻ കരടി കാട്ടരുവിയുടെയരികിലെ ഒരു പാറയിൽ ചാരി ഇരിക്കുന്നത് കണ്ടത്.





                   

                                         "ഹി! ഹി! കരടിച്ചേട്ടനെ ഒന്നു പേടിപ്പിക്കാം..." ബീമു വിചാരിച്ചു.എന്നിട്ട്  അവൻ കരടിയുടെ അരികിലെത്തിയിട്ട് ഒറ്റ കരച്ചിൽ.. "ഗ്രാ....."






                             പേടിച്ചു വിറച്ച കരടി "യ്യോ... മ്മോ .." ന്ന്  കരഞ്ഞു ചാടി എണീറ്റു . വെപ്രാളത്തിനിടയിൽ കാൽ തെറ്റി അവൻ കാട്ടരുവിയിൽ വീണു.






                         


                                 പിന്നീട് ഒരു വിധത്തിലാണ് കരടി കരയ്ക്കു കയറിയത്. "ദുഷ്ടാ... നീ ഇതിന് അനുഭവിക്കും..." എന്ന് പറഞ്ഞിട്ട് കരടി വീട്ടിലേക്കു മടങ്ങി.

                           




                      ആ ദിവസം ബീമു കാട്ടിലെ ചതുപ്പിനരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കോക്രി തവളയെ കണ്ടത്. അവൻ കുളക്കരയിലെത്തിയപ്പോൾ തവള പറഞ്ഞു.

                           


                                    "ചേട്ടാ.. ഇങ്ങോട്ടു വാ .. നമുക്ക് നീന്തി കളിക്കാം..."  ബീമുവിന് അത് പിടിച്ചില്ല.. "  ഹും , എന്നെ കളിയാക്കുന്നോടാ..." അവൻ ചതുപ്പിലേക്കിറങ്ങി .

                           








                    പക്ഷേ അവന്റെ രണ്ടു കാലുകളും ചതുപ്പിൽ കുടുങ്ങി."യ്യോ.. മ്മേ ....." അവൻ പറഞ്ഞു. അതുകണ്ട് തവള പറഞ്ഞു. "മറ്റുള്ളവരെ പേടിപ്പിക്കുന്നതിനുള്ള ശിക്ഷയാണത്."








ഗുണപാഠം ::  മറ്റുള്ളവരെ ദ്രോഹിച്ചാൽ തിരിച്ചും ശിക്ഷ കിട്ടും .... .

സന്യാസിയും നായയും (Sanyasiyum Nayayum) (The Monk and the Dog)




                                                  ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം .
ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു.

                                                  നേരം വെളുത്താൽ നായ കാട്ടിലേക്കിറങ്ങും.പിന്നെ വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ. വല്ലതും എരിവും പുളിയുള്ളതും വേണം നായയ്ക്ക്.

                                                 ഒരിക്കൽ നായ കാട്ടിൽ ഭക്ഷണമന്വേഷിച്ച്  നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ! നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം!

                                                നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.

                                    "എന്താ, എന്തുപറ്റി?"  നിന്നു കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി.

                                    "ഒരു കടുവ എന്നെ പിടിക്കാൻ വന്നു." നായ  പറഞ്ഞു.

                    സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി. രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു.

                                        നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു. അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.

                                        ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ നായ തന്നെയൊരു സിംഹമാക്കണമെന്നു പറഞ്ഞു കൊണ്ടാണ് ഗുഹയിലെത്തിയത്. കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ വഴിയുള്ളുവെന്ന് നായ പറഞ്ഞു. സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഒരു സിംഹമാക്കി.

                                       ഇനി തനിക്ക് ആ രൂപം മതിയെന്ന് നായ തീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ടല്ലോ. സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ കഴിഞ്ഞു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ അതിനു മടി തോന്നി. വിശപ്പടക്കാൻ സന്യാസിയെ  തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.

                                       സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു! അത് സന്യാസിയുടെ നേരെ ചാടി വീണു.

                                        ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി. അതോടെ സിംഹം പഴയ നായയായി. തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു.

ഗുണപാഠം ::  വന്ന വഴി മറന്ന് അഹങ്കരിക്കരുത്. അഹങ്കരിച്ചാൽ ഉള്ളതു കൂടി നഷ്ടമാകും.... .

ആട്ടിടയന്റെ വിദ്യ (Attidayante Vidhya) (Sheperd's Cunningness)


                                         

                                                        പണ്ട് പണ്ട് റഷ്യയിൽ മിലോവ് എന്നൊരു യുവാവുണ്ടായിരുന്നു. ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു മിലോവിന്.

                                                  മിലോവിന്റെ സമപ്രായക്കാരെല്ലാം സൈന്യത്തിൽ ചേരാൻ പോയിട്ടും മിലോവ് ആടുകൾക്കൊപ്പം കഴിഞ്ഞു. മിലോവിനെ മറ്റുള്ളവർ എപ്പോഴും കളിയാക്കും.

                                                   "നല്ല തടിമിടുക്കുണ്ടല്ലോ. നാടിന് ഉപകാരമുള്ള വല്ല കാര്യത്തിനും പൊയ്ക്കൂടേ? പേടിത്തൊണ്ടൻ ..... ആടുകളെ മേച്ചു നടക്കുന്നു!."

                                                     കളിയാക്കൽ കേട്ടാലും മിലോവ് ഒന്നും മിണ്ടില്ല. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ആടുകൾക്കൊപ്പമാണ്. ചിലപ്പോൾ മിലോവ് ആടുകളോട് സംസാരിക്കുക പോലും ചെയ്യും! മിലോവ് ഒന്ന് തലയാട്ടിയാൽപ്പോലും അതെന്തിനുവേണ്ടിയാണെന്ന് ആടുകൾക്ക് മനസ്സിലാകും . അത്ര ഇണക്കമാണ് മിലോവിനോട്.

                                                    നാളുകൾ കടന്നുപോയി. ഒരു രാത്രി മിലോവിന്റെ നാട്ടിൽ കൊള്ളക്കാരെത്തി. കരുത്തുള്ള യുവാക്കളെല്ലാം സൈന്യത്തിലായതു കാരണം മറ്റുള്ളവരെ കൊള്ളക്കാർ എളുപ്പത്തിൽ കീഴടക്കി. അക്കൂട്ടത്തിൽ മിലോവുമുണ്ടായിരുന്നു.കണ്ണിൽ കണ്ടതെല്ലാം കൊള്ളക്കാർ കവർച്ച ചെയ്തു. കൂടു തുറന്ന് ആടുകളെയും കൊള്ളക്കാർ തെളിച്ചു നടത്തി.
             
                                                  പിടികൂടിയവരെയും കൊണ്ട് കൊള്ളക്കാർ മല കയറാൻ തുടങ്ങി. ഒപ്പം ആടുകളുമുണ്ട്. ചെങ്കുത്തായ മലയുടെ ഒരു വശത്തൂടെ വരിവരിയായി പോകുകയായാണവർ.

                                                  പെട്ടെന്ന് മിലോവ് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി.അടുത്ത നിമിഷം ആട്ടിൻകൂട്ടത്തിലെ മുട്ടനാടുകൾ മുന്നോട്ടു കുതിച്ച് കൊള്ളക്കാരെ ഒറ്റയിടി! വിചാരിച്ചിരിക്കാതെ ഇടികൊണ്ട കൊള്ളക്കാർ മലയിൽ നിന്ന് താഴേക്ക് വീണു. ബാക്കിയുള്ളവരെ മിലോവും സംഘവും എളുപ്പത്തിൽ കീഴടക്കി.

                                                "ആടുകളെ മേച്ചു നടന്നാലും നാടിന് ഉപകാരം ചെയ്യാമെന്ന് മനസിലായില്ലേ?" തിരികെ മലയിറങ്ങുമ്പോൾ മിലോവ് ചോദിച്ചത് കേട്ട് മറ്റുള്ളവർ ഒന്നും മിണ്ടിയില്ല.

ഗുണപാഠം ::  ഏതു  ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ആരെയും നിസ്സാരരായി കണ്ടു കളിയാക്കരുത്... .